2013 ജനുവരി 31, വ്യാഴാഴ്‌ച

നിലവറകള്‍ തേടുന്നു കണ്ണുകള്‍

______________________________________
ജീവിതത്തിന്‍റെ തൂക്കുപാലത്തില്‍
മൌനത്തിന്‍റെ ഞെരക്കം
തറവാട്ടു മുറ്റത്തുത്തുള്ളി ആര്‍ത്ത
വെളിച്ചപാടിന്‍റെ ചിലമ്പിന്റെ കിലുക്കം

ഓടിഒളിക്കാന്‍ ഇരുളിന്‍റെ ഉറവയാം
നിലവറകള്‍ തേടുന്നു കണ്ണുകള്‍

അക്കരെ കടവിലെ പട്ടിണി കുഞ്ഞിന്‍റെ
നിലവിളി
ഇക്കരെ കടവിലെ തിരിയില്ലാ കാവിലെ
ശഖുനാദത്തില്‍ അലഞ്ഞലിയുന്നു

നടുത്തെരുവില്‍ ഉടുമുണ്ടുരിയപെടുന്ന
പെണ്ണിന് ഉരിഞ്ഞാല്‍ തീരാത്ത ചേലകൊടുക്കാന്‍
മറന്നു നില്‍ക്കുന്നു കൃഷ്ണന്‍

താഴെ നിരങ്ങിയൊഴുകുന്ന
ഇത്തിരി തുള്ളിക്കൊപ്പം
ഒഴുകി അകലുന്നു എന്‍റെ
മൌനത്തിന്‍റെ ഈ ചില്ലക്ഷരങ്ങള്‍

______________________________________

റിജോ വിരുത്തികണ്ടത്തില്‍

2013 ജനുവരി 29, ചൊവ്വാഴ്ച

ഇന്ന് ജനുവരി 30 ഗാന്ധിജി...........മഹാത്മാവ്.......അഹിംസയുടെ പ്രവാചകന്‍ ........അസഹിഷ്ണുതയുടെ വെടിയുണ്ടകള്‍ ഏറ്റുവാങ്ങി രക്തസാക്ഷിത്വം വരിച്ചിട്ട് അറുപത്തിയഞ്ച് വര്ഷം തികയുന്നു ...ആ മഹാ ത്യാഗിയുടെ ഓര്‍മ്മയില്‍ പ്രണാമം അര്‍പ്പിക്കുന്നു.....!!
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ നയിച്ച ഋഷി തുല്യനായ രാഷ്ട്രപിതാവിന്‍റെ ഓര്‍മ്മകള്‍ക്കായി ഈ ദിനം മാറ്റിവയ്ക്കാം.

 1919 ല്‍ ജാലിയന്‍ വാലാബാഗില്‍ സമാധാനപരമായി യോഗം ചേര്‍ന്നിരുന്ന ജനക്കൂട്ടത്തെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ ബ്രിട്ടീഷ് ഭരണാധികാരികളുടെ ക്രൂരത ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്‍റെ, ഇന്ത്യയുടെ, സ്വാതന്ത്ര്യ ദാഹത്തെ ഒട്ടും ഭയപ്പെടുത്തിയില്ല. ആയിടയ്ക്ക് കോണ്‍ഗ്രസിന്‍റെ മഹാനായ നേതാവ് ബാല ഗംഗാധര തിലകന്‍ അന്തരിച്ചത് കോണ്‍ഗ്രസിന് ആഘാതമാവുകയും ചെയ്തു. ഈ അവസരത്തില്‍, സത്യാഗ്രഹ സമര മുറയുടെ നേതാവായ മോഹന്‍ ദാസ് കരംചന്ദ് ഗാന്ധി എന്ന ഗാന്ധിജിയില്‍ ഇന്ത്യ പുതിയ നേതാവിനെ കണ്ടെത്തി. ഇന്ത്യന്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും സ്വാതന്ത്ര്യം എന്ന ലക്‍ഷ്യത്തിനായി ഗാന്ധിയുടെ പിന്നില്‍ അണി നിരന്ന കാഴ്ചയായിരുന്നു പിന്നീട് കാണാന്‍ കഴിഞ്ഞത്.

ഗാന്ധിജി നേതൃ സ്ഥാനത്തേക്ക് വന്നതിനുശേഷം മൂന്ന് ദശകങ്ങളിലായി നടന്ന സഹന സമരങ്ങള്‍ ഇന്ത്യയെ സ്വാതന്ത്ര്യത്തിന്‍റെ പുലരിയില്‍ കൊണ്ടെത്തിച്ചു.

1920-22 കാലഘട്ടത്തില്‍ നിസ്സഹകരണ പ്രസ്ഥാനത്തിലൂടെ ബ്രിട്ടീഷ് ഭരണാ‍ധികാരികളെ അങ്കലാപ്പിലാഴ്ത്താന്‍ ഗാന്ധിജിക്ക് സാധിച്ചു. ജനങ്ങള്‍ സ്കൂളുകളും കോളേജുകളും കോടതികളും ബഹിഷ്കരിച്ചു. നിസ്സഹകരണ പ്രസ്ഥാനം ശക്തി പ്രാപിച്ചപ്പോള്‍ ഭരണാധികാരികള്‍ ഗാന്ധിജിയെ അറസ്റ്റ് ചെയ്തു. ഗാന്ധിജിക്ക് ആറ് വര്‍ഷം തടവ് നല്‍കിയ കോടതി നടപടികള്‍ ലോകത്തിലെ എല്ലാ രാജ്യങ്ങളും സശ്രദ്ധം വീക്ഷിക്കുകയായിരുന്നു. 1922 ല്‍ മുംബൈയില്‍ ഉണ്ടായ ഹിന്ദു-മുസ്ലീം ലഹള ഗാന്ധിജിയെ കുറച്ചൊന്നുമായിരുന്നില്ല വേദനിപ്പിച്ചത്. ആസമയം, പുത്രന്‍ ദേവദാസിനോട് മുംബൈയില്‍ പോയി ലഹളക്കാരോട് സംസാരിക്കാന്‍ ആവശ്യപ്പെട്ടു. പുത്രനെ തന്നെ നഷ്ടമായാലും ഹിന്ദു-മുസ്ലീം ഐക്യത്തിനു വേണ്ടി അത് സഹിക്കാന്‍ ഇന്ത്യയുടെ ധീര ദേശാഭിമാനി തയ്യാറായിരുന്നു. 1930-31 കാലഘട്ടത്തിലെ ഉപ്പു സത്യാഗ്രഹം ലോകമെങ്ങും ശ്രദ്ധിക്കപ്പെട്ടു. ഉപ്പ് നിര്‍മ്മിക്കുന്നത് സര്‍ക്കാരിന്‍റെ കുത്തകയാക്കിയ നടപടിക്കെതിരെ ഗാന്ധിജി നടത്തിയ നിയമ ലംഘനമായിരുന്നു അത്. എഴുപത്തിയൊമ്പത് അനുയായികള്‍ക്കൊപ്പം സബര്‍മതി ആശ്രമത്തില്‍ നിന്ന് ദണ്ഡിയെന്ന തീരപ്രദേശത്തേക്ക് യൌവ്വനത്തിന്‍റെ ചുറുചുറുക്കോട് അറുപത്തിരണ്ടുകാരനായ ഗാന്ധി നടത്തിയ യാത്ര ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ വര്‍ണോജ്ജ്വലമായ ഏടാണ്. ദിനവും കാല്‍നടയായി 15 മേലോളം യാത്രചെയ്താണ് ഗാന്ധിജി ദണ്ഡിയിലെത്തിയത്.

‘തൊട്ടുകൂടാത്തവരെ’ ഒഴിച്ചു നിര്‍ത്തി ഭിന്നിപ്പിച്ചു ഭരിക്കുക
എന്ന ബ്രിട്ടീഷ് തന്ത്രത്തിനെതിരെയും ഗാന്ധിജി അഹിംസയുടെ പാതയില്‍ പടപൊരുതി. ഹിന്ദു-മുസ്ലീം ഐക്യത്തില്‍ അടിയുറച്ചു നിന്ന ഗാന്ധിജി തൊട്ടു കൂടാത്തവരെ ‘ഹരിജനങ്ങള്‍’ എന്ന് സംബോധന ചെയ്തത് മറ്റൊരു മാറ്റത്തിന്‍റെ തുടക്കമായി. ഗാന്ധിജി ആരംഭിച്ച ‘ഹരിജന്‍’, ‘ഹരിജന്‍-സേവക്’, ‘ഹരിജന്‍-ബന്ധു’ എന്നീ പ്രസിദ്ധീകരണങ്ങളും ഭിന്നിപ്പിച്ചു ഭരിക്കല്‍ തന്ത്രത്തിന് തിരിച്ചടിയായി. 1942 ലെ ക്വിറ്റ് ഇന്ത്യ പ്രക്ഷോഭമാണ് സ്വാതന്ത്ര്യത്തിലേക്ക് ഇന്ത്യയെ നയിച്ചത്. അഹിംസാ മാര്‍ഗ്ഗത്തിലൂടെയാണ് ഗാന്ധിജി ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം തുടങ്ങിയത് എങ്കിലും ഇത് പിന്നീട് അക്രമ മാര്‍ഗ്ഗത്തിലേക്കും വഴുതി വീണിരുന്നു. ‘പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക’ എന്ന ഗാന്ധിജിയുടെ സന്ദേശം ദേശത്തെയാകെ ഇളക്കി മറിച്ചു. ലാത്തിയടികളും വെടിയുണ്ടകളും ജനമുന്നേറ്റത്തെ തടയാന്‍ പര്യാപ്തമായിരുന്നില്ല.




ഓഗസ്റ്റ് 15, 1947 ല്‍ ഇന്ത്യയിലെ ജനങ്ങളുടെ സ്വപ്നം യാഥാര്‍ത്ഥ്യമായി, ഇന്ത്യ സ്വതന്ത്രയായി. പാകിസ്ഥാനും ഇന്ത്യയും എന്ന രണ്ട് രാജ്യങ്ങളുടെ പിറവിയോടെയാണ് ഇന്ത്യയുടെ സ്വാതന്ത്ര്യ സ്വപ്നം പൂവണിഞ്ഞത്-ഗാന്ധിജിയുടെ ഇഷ്ടത്തിന് വിപരീതമായി. ഇന്ത്യയ്ക്ക് വേണ്ടി ഒരു ജീവിതം മുഴുവന്‍ പൊരുതിയ ഗാന്ധിജി 1948 ജനുവരി 30 ന് നാഥുറാം ഗോഡ്സെ എന്ന മതതീവ്രവാദിയുടെ വെടിയേറ്റ് മരിച്ചു. പതിവുപോലെ, വൈകിട്ട് 5:30 ന് ഉള്ള പ്രാര്‍ത്ഥനായോഗത്തില്‍
പങ്കെടുക്കാനെത്തിയതായിരുന്നു ഗാന്ധിജി. നാഥുറാം ഗോഡ്സെ ഗാന്ധിജിയെ തലകുനിച്ച് വണങ്ങി, പിന്നെ പോയന്‍റ് ബ്ലാങ്ക് റേഞ്ചില്‍ മൂന്ന് വെടിയുണ്ടകള്‍ ആ പുണ്യാത്മാവിന്‍റെ ജീവന്‍ അപഹരിച്ചു. —

2013 ജനുവരി 8, ചൊവ്വാഴ്ച

നിങ്ങള്‍ ഓര്‍ക്കുന്നുവോ ഈ അച്ഛനെ...............?????????
ജീവനുതുല്യം സ്നേഹിച്ച കുഞ്ഞു മകളെ ബലാല്‍സംഗം ചെയ്തു കൊന്ന മനുഷ്യമൃഗത്തെ കൊന്ന ഒറ്റതന്തയ്ക്കുപിറന്ന ഈ പിതാവിനെ .
അതിനു ശേഷം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്‍റെ കവാടവും കടന്ന് അഹിംസകൊണ്ട് സ്വാതന്ത്ര്യം നേടിഎടുത്ത രാഷ്ട്രപിതാവിന്‍റെ നിശ്ചല രൂപത്തിന് മുന്നിലൂടെ ഇദ്ദേഹത്തിന്‍റെ കൈകളില്‍ എത്തുന്ന കത്തുകളിലെ ആദ്യാക്ഷരം ഇങ്ങനെയാണ് "സ്നേഹപൂര്‍വ്വം അച്ഛന് "
.........................................................................................
മലയാളി ഓര്‍ക്കുന്നുണ്ടാകും- ഒരു ശങ്കരനാരായണനെ. 12 വയസ്സുള്ള മകള്‍ കൃഷ്ണപ്രിയയെ സ്‌കൂള്‍വിട്ടുവരുന്നവഴി ബലാത്സംഗം ചെയ്തുകൊന്ന പ്രതിയെ വധിച്ചെന്ന കേസില്‍ അയാള്‍ കുറച്ചുകാലം തടവറയിലായിരുന്നു -കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍.
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി പെണ്‍മ മണക്കുന്ന ഒരു നൂറ് എഴുത്തുകള്‍ ആ അച്ഛനെത്തേടി തടവറയിലെത്തി. അവര്‍ അയാളെ 'പ്രിയപ്പെട്ട അച്ഛനെ'ന്ന് വിളിച്ചു. ശങ്കരനാരായണനില്‍ ഒരച്ഛന്റെപ്രതിരൂപം അവര്‍ കണ്ടിരിക്കണം. തീര്‍ച്ച. എന്നും വാര്‍ത്തകളില്‍ കാണുന്ന കൊച്ചുകൂട്ടുകാരികളുടെ പേരിനൊപ്പം സ്വന്തംപേരും ചേര്‍ത്തവര്‍ വായിച്ചിരിക്കണം.
ഉള്ളിലടക്കിയൊതുക്കിയ ആന്തലോടെ ചോറ്റുപാത്രവുമായി അവരിന്നും പോകുന്നുണ്ടാകും. പള്ളിക്കൂടത്തിലേക്ക്, അല്ലെങ്കില്‍ കലാലയത്തിലേക്ക്, അതുമല്ലെങ്കില്‍ ജോലി സ്ഥലത്തേക്ക്.
.........................................................................................

2001 ഫെബ്രുവരി ഒമ്പത് വെള്ളിയാഴ്ച, ദുരന്തം മണക്കുന്ന കാറ്റ് മഞ്ചേരിക്കടുത്ത ചരങ്കാവ് ചോണങ്ങാട് പൂത്തൊടിയില്‍ ശങ്കരനാരായണന്റെ വീടിനുചുറ്റും ആഞ്ഞു വീശിത്തുടങ്ങിയത് അന്നുമുതലാണ്.
ചാരങ്കാവ് പി.എം.എസ്.എ ഹൈസ്‌കൂളിലെ ഏഴാംതരം വിദ്യാര്‍ഥി കൃഷ്ണപ്രിയ രാവിരുട്ടിയിട്ടും പുരയണഞ്ഞില്ല. അന്വേഷണങ്ങള്‍ക്കൊടുവില്‍ വീടിനടുത്ത റബര്‍തോട്ടത്തിലെ കുറ്റിക്കാട്ടില്‍ അവളുടെ ചലനമറ്റ ശരീരം കണ്ടു. പ്രതി അയല്‍ക്കാരനായ മുഹമ്മദ് കോയ എന്നൊരുത്തന്‍.
ശങ്കരനാരായണന്റെ ലോകമിന്ന് ഈ വീടും കുടുംബവും മാത്രമാണ്. കൃഷിപ്പണിയുമായി, ആരോടും പരിഭവവും പരാതിയുമില്ലാതെ ഒതുങ്ങിക്കഴിയുന്നു.
..............................................................................................

ഒരിക്കലും മറക്കാത്ത ആ ഓര്‍മകളെ വീണ്ടുമൊന്ന് ആവര്‍ത്തിക്കാന്‍ ആ അച്ഛന്‍ ഇഷ്ടപ്പെടുന്നില്ല. എങ്കിലും, അയാള്‍ പലതും പറയുന്നുണ്ട്. നീതിയുടെ നെറ്റിത്തടങ്ങളില്‍നിന്ന് അനീതിയുടെ നെഞ്ചുതുളക്കുന്ന കൊമ്പുകള്‍ മുളക്കുന്നതുകണ്ട ഒരു സാധാരണക്കാരന്റെ ഉള്ളുപൊള്ളിക്കുന്ന ചില വര്‍ത്തമാനങ്ങള്‍.
കൃഷ്ണപ്രിയ പോയിട്ട് പത്ത് വര്‍ഷം തികയാറാകുന്നു. അല്ലെങ്കില്‍, ഒരു ഇരുപത്തൊന്നുകാരിയായി അവളിന്നും ആ വീട്ടിലുണ്ടാകും. കതിര്‍മണ്ഡപത്തിലേക്ക് അവളെ ആശീര്‍വദിച്ചാനയിക്കാന്‍ കൊതിച്ച ആ മുത്തശ്ശി ഇപ്പോഴും ചുവരില്‍ തൂക്കിയിട്ടിരിക്കുന്ന കൃഷ്ണപ്രിയയുടെ ചിത്രം നോക്കി നിറകണ്ണുകളോടെ പറയാരുണ്ടായിരിക്കും ഞങ്ങളുടെ കുട്ടിയാത്

ഓര്‍മ്മപെടുത്തലിനു നന്ദി :മാധ്യമം ദിന പത്രം