2014 ഒക്‌ടോബർ 20, തിങ്കളാഴ്‌ച

വക്കീല്‍


ബാക്കിയാകുന്നത്


കടലാസ്തോണി

ഓർമ്മകൾ ഒരു കടലാസ്തോണിയാണത്രേ.........!!

ഹൃദയത്തിൻറ്റെ ഒാളങ്ങളിൽ ചാഞ്ഞും ചരിഞ്ഞും ഒഴുകി നടന്ന് അവസാനം ജീവിതം എന്ന കലക്ക വെള്ളത്തിൽ മുങ്ങിപ്പോകുന്ന കടലാസ് തോണി.............!!
********************

അവളുടെ കോപ്പിലെ ഒരു സ്റ്റാറ്റസ്.....!!!

"തേങ്ങയാണ് "

എന്ന് കമൻ്റ്റിടാൻ തുടങ്ങുമ്പോഴാണ്....... നൊസ്റ്റാൾജിയ എന്ന പെറ്റ്നെയമുള്ള ഗ്രിഹാതുരത്വം എന്നെ ചാടിപിടിച്ചത്...... പിന്നെ കടലാസുതോണിക്കൊരു നിർവചനം ഉണ്ടാക്കാൻ ശ്രമിച്ചു.....!!

അവസാനം എന്നെ അത്രകണ്ട് ത്രിപ്തിപെടുത്താത്ത ഒരു നിർവചനം കണ്ടെത്തി.!!

" കലക്ക വെള്ളത്തിൽ ഒഴുകി കൺമുന്നിൽ മുങ്ങിതാണ് നശിക്കുകയും .... ഒാർമ്മകളിൽ മുങ്ങാതെ ഒഴുകിനടക്കുകയും ചെയ്യുന്ന അനശ്വരത "

എന്നാ ഇത് കമൻറ്റായി ഇടാം എന്ന് കരുതി പകുതി ടൈപ്പ് ചൈയ്തപ്പോൾ അടുത്ത സംശയം....!!

സംശയ നിവാരണത്തിനായി അവളുടെ ഇൻബോക് ലക്ഷ്യമാക്കി നീങ്ങി...!!

പച്ച കത്തിയിട്ടില്ല....!! ( അല്ലെങ്കിലും ഈ പെണ്ണുങ്ങൾ ഒളിച്ചിരുന്ന് ഇരപിടിക്കുന്ന ജീവികളാണല്ലോ...? ശത്രുക്കളുടെ പഞ്ചാര മിസൈലുകളെ ഭയന്ന് ഒളിച്ചിരിക്കുന്നവരും ഉണ്ട്...!! )

ഞാൻ മുഖവുരകളൊന്നുമില്ലാതെ നേരിട്ട് വിഷയത്തിലേക്ക് കടന്നു...!!

അല്ല_______ഏ..... നിൻറ്റെ മുങ്ങിപ്പോയ കടലാസ് തോണിയിൽ നീന്താനറിയാത്ത ഞാൻ ഉണ്ടായിരുന്നോ...??

അവളുടെ ഉത്തരം പല്ലിളിക്കുന്ന ഒരു സ്മൈലിയുടെ രൂപത്തില് എൻറ്റെ ഇൻബോക്സിൽ വന്ന് ബ്ലിംങ്ങി നിന്നു....!!!

എന്താണ്ടീ ഇളിക്കണേ.......?? എന്ന എൻറ്റെ മനസ്സിലുയർന്ന ചോദ്യത്തെ കൂച്ചുവിലങ്ങിട്ട് .... ഡീസൻറ്റായി അടുത്ത ചോദ്യം ..!

എന്തിനാ ചിരിക്കുന്നത്....!!??

ഉത്തരം : അതേ..... മോൻ കരയണൂ ..... പിന്നെ വരാട്ടാ....!! By ..... !!

തീർന്നു....!!

അല്ലെങ്കിലും മുങ്ങിപ്പോയ കടലാസ് തോണി എനി പൊക്കിയെടുത്തിട്ടെന്തിനാ...??? ഒക്കെ ദ്രവിച്ചു പോയിക്കാണും.......!!!!

പുതിയതൊരു കടലാസുതോണി ഉണ്ടാക്കണം ........ വർത്തമാന പത്രത്തിൻറ്റെ മാട്രിമോണിയൽ പേജ്കൊണ്ട് പുതിയ ഒരെണ്ണം.
***************************

റിജോ കണ്ണപ്പിലാവ്



വിങ്ങലിൻ അവസാനം

വിങ്ങലിൻ അവസാനം 
*********** *********** ***********
വിങ്ങലിൻറ്റെ അവസാനം 
വിതുമ്പലിലേക്ക്
വഴുതിവഴുതിവീഴാതെ

നിന്നെ ചേർത്തണയ്ക്കാൻ
ഇടയ്ക്കിടെ ഞാൻ
കൈകൾ നീട്ടിപ്പോകുന്നു.

ഹൃദയത്തെ വരിഞ്ഞു മുറുക്കുന്നു
നിനക്കായ് ഞാനെൻ 
കരൾ കൊമ്പിൽ കെട്ടിയ 
തൊട്ടിൽ ചരടുകൾ

മനസ്സിനെ കൊറിച്ചു തീർക്കുന്നു
നിനക്കായ് കരുതിയ
കളിപ്പാട്ട കിളി

നോവിനെ തൊട്ടുണർത്തു
നിനക്കായ് കുറിച്ചുവച്ച 
താരാട്ടുകൾ

ഹൃദയത്തിന് കുറുകേ
നിൻറ്റെ കളിവണ്ടി ചക്രങ്ങൾ
പാടുകൾ കോറി 
കടന്നു പോകുന്നു.

മനസ്സിലെവിടെയോ
നിൻറ്റെ കള്ള കണ്ണുനീരിൻറ്റെ
ഉപ്പ് മധുരിക്കുന്നു.

വിങ്ങലിൻറ്റെ അവസാനം 
വിതുമ്പലിലേക്ക്
വഴുതിവഴുതിവീഴാതെ
നിന്നെ ചേർത്തണയ്ക്കാൻ
ഇടയ്ക്കിടെ ഞാൻ
കൈകൾ നീട്ടിപ്പോകുന്നു.


####### ######## ########

റിജോ കണ്ണപ്പിലാവ്




" അറിയ്യോ....? "

എന്നൊരു ചോദ്യത്തിലൂടെ ചിലർ പിന്നെയും ഹൃദയത്തിലേക്ക് കയറി വരാറുണ്ടല്ലേ...?

മറവിയിലേക്ക് താഴ്ന്നു പോയ ചില കുന്നിമണി പ്പൊട്ടുകൾ തിരഞ്ഞെന്നപോലെ...!!


എത്ര ശ്രമിച്ചാലും നമുക്ക് ഓർത്തെടുക്കാൻ കഴിയാത്ത ചില ശൂന്യതകളുണ്ട് ജീവിതത്തിൽ ... നമ്മൾ കാണാതെ പോയ,അറിയാതെപോയ.... സ്നേഹം തുളുമ്പുന്ന ചില കണ്ണുകളുണ്ട് ,കരളുകളുണ്ട്...!

വാശിയുടെ , ശാഠ്യത്തിൻറ്റെ സാരിത്തുമ്പ് പിടിച്ച് കരഞ്ഞ ഒരഞ്ചു വയസ്സുകാരന് ഒന്ന് നിരങ്ങിയിരുന്ന് ബെഞ്ചിൽ സ്ഥലമൊരുക്കിത്തന്ന മറ്റൊരു അഞ്ചു വയസ്സുകാരനോ കാരിയോ ഉണ്ടാവില്ലേ എല്ലാരുടെയും ജീവിതത്തിൽ...?? ഓർക്കുന്നുണ്ടോ അങ്ങിനെ ഒരു മുഖം സൗഹൃദത്തിൻറ്റെ ഹരിശ്രീ കുറിച്ചു തന്ന ഒരു മനസ്സ്, സുരക്ഷിതത്വത്തിൻറ്റെ വലയങ്ങളിലേക്ക് ചേർത്തു പിടിച്ച കൈകൾ.....??

അങ്ങനെ ബാല്യത്തിലെ ഒരൊഴിവുകാലവും ഓർമ്മി പ്പിച്ചുകൊണ്ട് അവൾ എന്നെയും തേടിയെത്തി..!!

ഒഴിവുകാലത്തിൻറ്റെ സ്വാതന്ത്യത്തിൽ ഓടിയും നടന്നും തീർത്ത വയൽ വരമ്പും , ഞങ്ങളോടൊപ്പം ഒഴിവുകാലം കളിച്ചു തീർത്ത പരൽ മീനുകളെയും ഇറുത്തെടുത്ത ആമ്പൽ പൂവും , കൊറിച്ചു തീർത്ത അല്ലിക്ക മണികളും എല്ലാം അവൾക്കോർമ്മയുണ്ട്...!!
അതുവരെ എനിക്കും ..!!

പക്ഷേ ആ മുഖവും കുഞ്ഞു പാവാടയുടെ ഞൊറികളും , ഞാൻ തെറിപ്പിച്ച മഴ വെള്ളത്തോടൊപ്പംഎൻറ്റെ ഓർമ്മയിൽ നിന്ന് തുടച്ചു മാറ്റ പ്പെട്ടിരിക്കുന്നു...!!

അന്വേഷിച്ചു കൊണ്ടിരിക്കുന്നു നീ ചോദിച്ച ചോദ്യത്തിനുത്തരം ..... കണ്ടെത്താൻ കഴിയില്ല....... നീ വരാതെ...!!


****************************
മഴപെയ്യാതെ
നനഞ്ഞ വരമ്പുകൾ
ഓർമ്മയുടെ ഓരം പറ്റി
കുഞ്ഞുറുമ്പുകൾ

പച്ചയോട് ഉരുമ്മി
കിലുങ്ങിയ
പാദസരങ്ങൾ
പാലുറക്കാത്ത
നെൽക്കതിരുകൾ

കുപ്പായം കൂട്ടി കടിച്ച
മിഠായി മധുരം
ചിണുങ്ങലിൽ വിതുമ്പിയ
കുഞ്ഞു ചുണ്ടുകൾ

കൂട്ടി മുട്ടാതെ
കൊതിപ്പിച്ച
ഇരുമ്പ് പാളങ്ങൾ
ഇരമ്പലുകൾ
ഞെരുക്കങ്ങൾ

മറവി പേറി കിതച്ച
ചരക്കു വണ്ടി
കരി നീറ്റി പിന്നെയും
പായുന്നു

**************************

റിജോ കണ്ണപ്പിലാവ്




ശംഖ്‌


ഓർക്കുട്ട് ഒരോർമ്മക്കൂട്ട്

ഓർക്കുട്ട് ഒരോർമ്മക്കൂട്ട്
***************** ******* 

മരണം മനുഷ്യനെ മഹാനാക്കും എന്ന വാചകം ഒരു വല്യ സത്യം തന്നെയാണ്...!!

ദാ ഇപ്പോ ഓർക്കുട്ടൻറ്റെ കാര്യത്തിലും സ്ഥിതി മറിച്ചല്ല...!!!

ഒരു കാലത്ത് ഓർക്കുട്ടൻ എന്നത് ഒരു തരംഗമായിരുന്നു...എന്താണ് സോഷ്യൽ മീഡിയ എന്ന് മലയാളികൾക്ക് മനസ്സിലാക്കി കൊടുത്തത് ഓർക്കുട്ടൻ ആയിരുന്നു...

ഓർക്കുട്ടനോട് സ്നേഹം മൂത്ത മല്ലൂസ് അവൻ്റ്റെ പേരിൽ സിൽമ വരെ ഇറക്കി... ' ഒാർക്കുട്ട് ഒരോർമ്മക്കൂട്ട് ' എന്ന പേരിൽ ..!!

സ്ക്രാപ്പുകളും കമൻറ്റുകളും തിങ്ങിനിറഞ്ഞ ഓർക്കുട്ടൻ ഇന്ന് കുറവൻ ചത്ത കുരങ്ങിനെ പോലെയാണ്..!!

സുക്കറണ്ണൻ ഫേസ്ബുക്കും കൊണ്ട് മലയാളിയുടെ മുന്നിലെത്തിയപ്പോൾ

ഒറ്റമുണ്ടും, കള്ളിസർട്ടും,, വള്ളി ചെരുപ്പും ഇട്ട് നടന്ന ഓർക്കുട്ടൻ എന്ന നാടൻ കാമുകനെ വിട്ട് ..... കോട്ടുംസ്യൂട്ടും, ടെയ്യും , ഷൂസും ഇട്ട് വന്ന അമേരിക്കൻ എൻജിനീയറെ കണ്ട ടിപ്പിക്കൽ മലയാളി കാമുകിയെപോലെ മല്ലൂസ് കൂട്ടത്തോടെ ഓർക്കുട്ടനിൽ നിന്ന് ഫേസ്ബുക്കിലേക്ക് പലായനം ചൈയ്തു....!!!

അങ്ങിനെ നിരാശാ കാമുകനായ ഓർക്കുട്ടൻ താടിയും മുടിയും വളർത്തി .. കേരളത്തിൻറ്റെ സൈബർ തെരുവുകളിലൂടെ കഞ്ചാവും പുകച്ച് ( ശ്വാസകോശം സ്പോഞ്ച് പോലെയാണ്... ) വെള്ളവും അടിച്ച് ചെമ്മീനിലെ പരീകുട്ടിയെ പോലെ അലഞ്ഞു നടന്നു ...!!

മാനസ മൈനേ വരൂ...... മധുരം നുള്ളി തരൂ...

പക്ഷേ അമേരിക്കൻ എഞ്ചിനീയറുടെ സ്റ്റാറ്റസിൽ മതിമറന്ന ബ്ലടി മല്ലൂസ് കാമുകീസ് മധുരം പോയിട്ട് ... ഇത്തിരി വെഷം പോലുംനമ്മുടെ ഓർക്കുട്ടന് നുള്ളി കൊടുത്തില്ല...!!

ഇടക്ക് ഒാർക്കുട്ടൻ ഒന്ന് ഫേഷ്യലൊക്കെ ചൈയ്ത് .. മുടി സ്പൈക്കാക്കി ഒരുമാതിരി ന്യൂ ജനറേഷൻ ' യോ യോ ' ചെക്കൻ മാരെപോലെ ഫ്രീക്ക് ആകാൻ ഒരു ശ്രമം നടത്തി.... അതിലും അമ്പേ പരാചയപ്പെട്ട ഓർക്കുട്ടനോട് സ്വന്തം തന്തയായ ജസ്റ്റിസ് ഗൂഗിൾ മേനോൻ നരസിംഹം സിൽമേലെ തിലകൻ സ്റ്റൈലിൽ ചോദിച്ചു

" എന്താ ഓർക്കുട്ടാ നിൻറ്റെ ഫ്യൂച്ചർ പ്ലാൻ "

" ഇവിടിങ്ങനെ സ്ക്രാപ്പൊക്കെ നോക്കി ...."

" സ്ക്രാപ്പ് നോക്കാൻ യൂസേർസിനെ നിർത്തിയാൽ മതി അതിന് നീ ഇങ്ങനെ ജീവിക്കണമെന്നില്ല..."

അങ്ങനെ നാടിനും വീടിനും ഉപകാരമില്ലാത്ത ഓർക്കുട്ടനെ സ്വന്തം അച്ഛനായ ജസ്റ്റിസ് ഗൂഗിൾ മേനോൻ ദയാവധത്തിന് വിധിച്ചു...
അമ്മ ജിമൈൽ ഭാരതി നെഞ്ചത്തടിച്ചു നിലവിളിച്ചു...

അമ്മാവൻ മാരായ ബ്ലഡി ഓൺലൈൻ മാധ്യമങ്ങൾ വടക്കേ പറമ്പിലേക്ക് വച്ച് പിടിച്ചു.... എന്തിനാ.....??? മാവുവെട്ടാൻ ...!!

ഓർക്കുട്ടനെ ദയാവധ വാർത്തയറിഞ്ഞ ബ്ലഡി മല്ലൂസ് കാമുകീസ് മുതലകണ്ണീർ ടാങ്കർ കണക്കിന് ഒഴുക്കി.....

"നിക്കു കാണണം... ൻറ്റെ ഓർക്കുട്ടനെ നിക്ക് കാണണം "

എന്നും പറഞ്ഞ് ലോഗിൻ പേജിൽ എത്തയപ്പോഴാണ് അവർ ആ ഞെട്ടുന്ന സത്യം മനസ്സിലാക്കിയത് ...
യൂസർനെയിമും പാസ് വേർഡും മറന്നു പോയിരിക്കുന്നു...!!

മുദ്രമോതിരം മറന്ന ദുഷ്യന്തനെപോലെ ...
പി സി ജോർജ്ജിനെ കണ്ട ഉണ്ണിത്താനെപോലെ ...!! . . . . അവർ വിജ്രുംബിച്ച് നിന്നു...!!

പാസ് വേർഡ് മറന്നിട്ടില്ലാത്ത ചില കാമുകിമാർ തുറന്നു കയറി യാത്രാമൊഴിനൽകി ഭർതൃഗൃഹത്തിൽ (FB) മാലയിട്ട് തൂക്കാൻ പാകത്തിൽ ഒരു സ്ക്രീൻ ഷോട്ടും എടുത്ത് ഉത്തുംഗദിഗന്ദപുളകിതരായി (മീനിംഗ് ചോയിക്കരുത്) തിരിച്ചിറങ്ങി..!!!

കാമുകിമാരുടെ സ്നേഹം കണ്ട ഓർക്കുട്ടൻ ചിത്രം സിനിമയിലെ ലാലേട്ടനെ പോലെ ജസ്റ്റിസ് ഗൂഗിൾ മേനോനോട് ചോദിച്ചു...

" ജീവിക്കാനുള്ള കൊതികൊണ്ട് ചോദിക്യാ എന്നെ..... എന്നെകൊല്ലാതിരിക്കാൻ പറ്റ്വോ.."

ഓർക്കുട്ടൻറ്റെ ദയാഹർജി നിഷ്കരുണം തള്ളികൊണ്ട് ജസ്റ്റിസ് ഗൂഗിൾമേനോൻ പറഞ്ഞു...!!

"ജസ്റ്റിസ് ഫാബ്രിക്കേറ്റഡ് സ്കാഡിൽ "

എന്നുവച്ചാ നിന്നെ തട്ടാതിരിക്കാൻ പറ്റൂല നീ പോക്കാ എന്ന്.......!!

ക്ഷമിക്കുക ഓർക്കുട്ടാ... ഞാനും നിൻറ്റെ കാമുകിയായിരുന്നു...!!!
എന്നോട് ക്ഷമിക്കുക ...!!!

മരണം ആരെയും മഹാനാക്കും..!!

അതേ ഓർക്കുട്ടാ ....... ആസന്നമായ മരണം നിന്നെയും മഹാനാക്കിയിരിക്കുന്നു....!!!

റിജോ കണ്ണപ്പിലാവ്




കോമാളി



കോമാളി
**************************

ഒരു കുന്നുസ്വപ്നങ്ങളുടെ 
ഒരുകൂടാരമുണ്ടത്രേ
നിറങ്ങൾ വാരിപ്പൂശിയ 
ഒരുപിടി ജീവിതങ്ങളുണ്ടത്രേ

നിലകിട്ടാൻ ഉഴറുന്ന 
ഊഞ്ഞാലുകളും
നിലയില്ലാ നിറങ്ങളുടെ 
ആഘോഷങ്ങളുമുണ്ടത്രേ

കരയുന്ന കണ്ണുകളെ
മുഖത്തെഴുതിൽ ഒളിപ്പിച്ച്
ചിരിക്കുന്ന. ചിരിപ്പിക്കുന്ന
കോമാളിയുണ്ടത്രേ

വലിച്ചു കെട്ടിയ
നൂൽക്കമ്പികൾക്കിടയിൽ
മറ്റൊരു കോമാളി 
പതിയിരിപ്പുണ്ടത്രേ

ചെറിയ പിഴവുകളുടെ
വലിയ പഴുതുകളിലൂടെ
ചിലപ്പോഴെല്ലാം അവൻ
രംഗത്തെത്താറുണ്ടത്രേ

നിറഞ്ഞ ചിരിയുടെ
പൊയ്മുഖങ്ങൾക്ക് മുന്നിൽ
മറ്റൊരു കോമാളി
പുനർജനിക്കാറുണ്ടത്രേ

ഒരു കുന്നുസ്വപ്നങ്ങളുടെ 
ഒരുകൂടാരമുണ്ടത്രേ
നിറങ്ങൾ വാരിപ്പൂശിയ 
ഒരുപിടി ജീവിതങ്ങളുണ്ടത്രേ
***************************

റിജോ കണ്ണപ്പിലാവ്





പുള്ളിക്കുട


തിരിച്ചു പോകണം

തിരിച്ചു പോകണം
വഴിയറിയാതെ
തരിച്ചു നിൽക്കണം

എനിയും മുളപൊട്ടാത്ത
സ്വപ്നങ്ങൾ
ഉറ്റവരുടെ കണ്ണീരിനാൽ
പുതുനാമ്പുയരുന്നത്
നിസ്സഹായതയുടെ വടിയൂന്നി
നോക്കി നിൽക്കണം

പടിപ്പുര കഴുക്കോലിൽ
എരിയുന്ന പ്രതീക്ഷകളുടെ
തിരി അണയാതെ കാക്കുന്നവളോട്
നിശബ്ദമായ് നന്ദി ചൊല്ലണം

ഞാനെന്നതിനെ
ഊട്ടിയൊരുക്കിയ
കൈകളിൽ പറ്റിപ്പിടിച്ച
അമൃതം തിരയണം

നടന്നു നീങ്ങിയ
ഇടവഴികളിൽ
ഇലയനക്കളിൽ
പിൻവിളി കേൾക്കണം

ബാല്യം മറന്നു വച്ച
മഞ്ചാടി കുരുക്കളിൽ
കാലം മായ്ക്കാത്ത
ചുവപ്പ് തിരയണം

തിരിച്ചു പോകണം
വഴിയറിയാതെ
തരിച്ചു നിൽക്കണം
*********************************

റിജോ കണ്ണപ്പിലാവ്

ആദ്യ പ്രണയം


ക്ലാസ്മുറിയിലെ ലാസ്റ്റ് ബെഞ്ചിൻറ്റെ
ഹൃദയത്തിൽ........
കോമ്പസ് മുനകൊണ്ട് ആഴത്തിൽ 
കോറി വരച്ചിരുന്നു.....
അവളുടെ പേരില്‍ 
ആദ്യ പ്രണയം 




കോംബസ്സേ

വലുതാവാന്‍ അകലണമെന്ന് 
ആദ്യം പഠിപ്പിച്ചത് 
നീയല്ലേ  എന്‍റെ‪ കോംബസ്സേ‬....???


ഞാനും നീയും





ഞാനും നീയും
ചോദ്യങ്ങളാണ്
ഇനിയും
ചോദിച്ചുതീരാത്ത
രണ്ടു ചോദ്യങ്ങൾ

ഉണർവ്വിൻറ്റെ
തെളിമയിലെ
പാതിമറന്ന
സ്വപ്നങ്ങൾ പോലെ

കൂരിരുട്ടിൽ
ഇഴയുന്ന
അവ്യക്തതയുടെ
നിഴലുകൾ പോലെ

യാത്ര പറഞ്ഞപ്പോഴെല്ലാം
മനസ്സിൻറ്റെ
മാറാപ്പിൽ
പൊതിഞ്ഞു
സൂക്ഷിച്ചിരുന്നു
ഒരു പിടി ചിതക്കനലുകൾ

മാഞ്ഞുതീർന്നിട്ടില്ല
കരളിൻറ്റെ
കൈവെളളയിൽ
നീ വരച്ച
മൈലാഞ്ചി പാടുകൾ

തേഞ്ഞു തീർന്നിട്ടില്ല
കൂർത്തകല്ലുകളാൽ
ഹൃദയ ഭിത്തിയിൽ
നീ കോറിയിട്ട
പ്രണയാക്ഷരങ്ങൾ

കടൽ പെണ്ണ് തൊട്ടിട്ടില്ല
മണലിൽ
ചേർത്തെഴുതിയ
പേരുകളിലെ
ആദ്യാക്ഷരങ്ങൾ

മൗനമെന്നാൽ
വിപ്ലവമാണത്രെ
ഹൃദയങ്ങൾ
തോറ്റുപോകുന്ന
മഹത്തായ മാറ്റം

കണ്ണീരെന്നാൽ
സമരമാണത്രെ
ചെറുത്തു നിൽപിൻറ്റെ
പുതിയ രസതന്ത്രം

പ്രണയം ഒരിക്കലും
നിശബ്ദമല്ല
ഏകാന്തത ചുരത്തുന്ന
മൗനങ്ങളിലെ
കലപിലയാണത്

ചിലപ്പോഴെങ്കിലും
മനസ്സിനെ
അസ്വസ്ഥമാക്കുന്ന
ശബ്ദ തീവ്രത

ഭാഷയില്ലാതെ
വെറുതേ കലഹിക്കുന്ന
കുപ്പിവളത്താളങ്ങൾ
പോലെ

തമ്മിലുരഞ്ഞ്
തീപാറുന്ന
പാളവുംചക്രവും
പോലെ

അതെ , ഞാനും നീയും

ചോദ്യങ്ങളാണ്
ഒരിക്കലും
ചോദിച്ചു തീരാത്ത
ഒരൊറ്റ ചോദ്യം.
*******************

റിജോ കണ്ണപ്പിലാവ്

തെയ്യം

൦൭൦൭൦൭൦൭൦൭൦൭൦൭൦൭൦൭൦൭
നാടുണർത്തുന്നു
രൗദ്ര വാദ്യത്തിനാൽ 
കാവു കേറുന്നൊരിരട്ട
ചിലമ്പൊലി
എണ്ണകുടിച്ചൊരു
കുത്തുവിളക്ക്
മഞ്ഞയിൽ മുങ്ങിയ
മരക്കുറിത്തട്ട്
തോറ്റമുറയുന്നു
തോറ്റിടാതെ
നീറ്റിലലിയുന്നു
നീരസങ്ങൾ
പാടിപ്പറയുന്നൊരു
വീരഗാധ
എരിഞ്ഞടങ്ങുന്നു
ഓലച്ചൂട്ട്
കാവു തീണ്ടുന്ന
കോമരം മുന്നിലായ്
കുരുതിയാകുവാൻ
പൂങ്കോഴി കൊക്കുന്നു.
അവില് നേദ്യവും
മലർപ്പൊരി പൂവതും
നിണ നിവേദ്യമായ്
കുരുതിയും മഞ്ഞളും
കരി നിറഞ്ഞൊരാ
കണ്ണൊന്നുരുട്ടിയാ
കര വിളയുവാൻ
വായ് വാക്ക് ചൊല്ലുന്നു.
കരിനാഗഫണമൊന്ന്
എഴുതിയെടുത്തൊരാ
മുഖമെഴുത്തിലെ
ദംഷ്ട്രകൾ മിന്നുന്നു
പാതികത്തി
കുരുത്തോല നാരുകൾ
നാലു ചുറ്റിലും
ചിത്രം വരക്കുന്നു
നാക്കുകൊണ്ടൊരീ
നാട്ടിൻ പെരുമതൻ
നാഥനാകുന്നു
തിറയതും തെയ്യവും
നാടുണർത്തുന്നു
രൗദ്ര വാദ്യത്തിനാൽ
കാവു കേറുന്നൊരിരട്ട
ചിലമ്പൊലി.
൦൭൦൭൦൭൦൭൦൭൦൭൦൭൦൭൦൭൦൭