2014 ഒക്‌ടോബർ 20, തിങ്കളാഴ്‌ച

കോമാളി



കോമാളി
**************************

ഒരു കുന്നുസ്വപ്നങ്ങളുടെ 
ഒരുകൂടാരമുണ്ടത്രേ
നിറങ്ങൾ വാരിപ്പൂശിയ 
ഒരുപിടി ജീവിതങ്ങളുണ്ടത്രേ

നിലകിട്ടാൻ ഉഴറുന്ന 
ഊഞ്ഞാലുകളും
നിലയില്ലാ നിറങ്ങളുടെ 
ആഘോഷങ്ങളുമുണ്ടത്രേ

കരയുന്ന കണ്ണുകളെ
മുഖത്തെഴുതിൽ ഒളിപ്പിച്ച്
ചിരിക്കുന്ന. ചിരിപ്പിക്കുന്ന
കോമാളിയുണ്ടത്രേ

വലിച്ചു കെട്ടിയ
നൂൽക്കമ്പികൾക്കിടയിൽ
മറ്റൊരു കോമാളി 
പതിയിരിപ്പുണ്ടത്രേ

ചെറിയ പിഴവുകളുടെ
വലിയ പഴുതുകളിലൂടെ
ചിലപ്പോഴെല്ലാം അവൻ
രംഗത്തെത്താറുണ്ടത്രേ

നിറഞ്ഞ ചിരിയുടെ
പൊയ്മുഖങ്ങൾക്ക് മുന്നിൽ
മറ്റൊരു കോമാളി
പുനർജനിക്കാറുണ്ടത്രേ

ഒരു കുന്നുസ്വപ്നങ്ങളുടെ 
ഒരുകൂടാരമുണ്ടത്രേ
നിറങ്ങൾ വാരിപ്പൂശിയ 
ഒരുപിടി ജീവിതങ്ങളുണ്ടത്രേ
***************************

റിജോ കണ്ണപ്പിലാവ്





പുള്ളിക്കുട


തിരിച്ചു പോകണം

തിരിച്ചു പോകണം
വഴിയറിയാതെ
തരിച്ചു നിൽക്കണം

എനിയും മുളപൊട്ടാത്ത
സ്വപ്നങ്ങൾ
ഉറ്റവരുടെ കണ്ണീരിനാൽ
പുതുനാമ്പുയരുന്നത്
നിസ്സഹായതയുടെ വടിയൂന്നി
നോക്കി നിൽക്കണം

പടിപ്പുര കഴുക്കോലിൽ
എരിയുന്ന പ്രതീക്ഷകളുടെ
തിരി അണയാതെ കാക്കുന്നവളോട്
നിശബ്ദമായ് നന്ദി ചൊല്ലണം

ഞാനെന്നതിനെ
ഊട്ടിയൊരുക്കിയ
കൈകളിൽ പറ്റിപ്പിടിച്ച
അമൃതം തിരയണം

നടന്നു നീങ്ങിയ
ഇടവഴികളിൽ
ഇലയനക്കളിൽ
പിൻവിളി കേൾക്കണം

ബാല്യം മറന്നു വച്ച
മഞ്ചാടി കുരുക്കളിൽ
കാലം മായ്ക്കാത്ത
ചുവപ്പ് തിരയണം

തിരിച്ചു പോകണം
വഴിയറിയാതെ
തരിച്ചു നിൽക്കണം
*********************************

റിജോ കണ്ണപ്പിലാവ്

ആദ്യ പ്രണയം


ക്ലാസ്മുറിയിലെ ലാസ്റ്റ് ബെഞ്ചിൻറ്റെ
ഹൃദയത്തിൽ........
കോമ്പസ് മുനകൊണ്ട് ആഴത്തിൽ 
കോറി വരച്ചിരുന്നു.....
അവളുടെ പേരില്‍ 
ആദ്യ പ്രണയം 




കോംബസ്സേ

വലുതാവാന്‍ അകലണമെന്ന് 
ആദ്യം പഠിപ്പിച്ചത് 
നീയല്ലേ  എന്‍റെ‪ കോംബസ്സേ‬....???


ഞാനും നീയും





ഞാനും നീയും
ചോദ്യങ്ങളാണ്
ഇനിയും
ചോദിച്ചുതീരാത്ത
രണ്ടു ചോദ്യങ്ങൾ

ഉണർവ്വിൻറ്റെ
തെളിമയിലെ
പാതിമറന്ന
സ്വപ്നങ്ങൾ പോലെ

കൂരിരുട്ടിൽ
ഇഴയുന്ന
അവ്യക്തതയുടെ
നിഴലുകൾ പോലെ

യാത്ര പറഞ്ഞപ്പോഴെല്ലാം
മനസ്സിൻറ്റെ
മാറാപ്പിൽ
പൊതിഞ്ഞു
സൂക്ഷിച്ചിരുന്നു
ഒരു പിടി ചിതക്കനലുകൾ

മാഞ്ഞുതീർന്നിട്ടില്ല
കരളിൻറ്റെ
കൈവെളളയിൽ
നീ വരച്ച
മൈലാഞ്ചി പാടുകൾ

തേഞ്ഞു തീർന്നിട്ടില്ല
കൂർത്തകല്ലുകളാൽ
ഹൃദയ ഭിത്തിയിൽ
നീ കോറിയിട്ട
പ്രണയാക്ഷരങ്ങൾ

കടൽ പെണ്ണ് തൊട്ടിട്ടില്ല
മണലിൽ
ചേർത്തെഴുതിയ
പേരുകളിലെ
ആദ്യാക്ഷരങ്ങൾ

മൗനമെന്നാൽ
വിപ്ലവമാണത്രെ
ഹൃദയങ്ങൾ
തോറ്റുപോകുന്ന
മഹത്തായ മാറ്റം

കണ്ണീരെന്നാൽ
സമരമാണത്രെ
ചെറുത്തു നിൽപിൻറ്റെ
പുതിയ രസതന്ത്രം

പ്രണയം ഒരിക്കലും
നിശബ്ദമല്ല
ഏകാന്തത ചുരത്തുന്ന
മൗനങ്ങളിലെ
കലപിലയാണത്

ചിലപ്പോഴെങ്കിലും
മനസ്സിനെ
അസ്വസ്ഥമാക്കുന്ന
ശബ്ദ തീവ്രത

ഭാഷയില്ലാതെ
വെറുതേ കലഹിക്കുന്ന
കുപ്പിവളത്താളങ്ങൾ
പോലെ

തമ്മിലുരഞ്ഞ്
തീപാറുന്ന
പാളവുംചക്രവും
പോലെ

അതെ , ഞാനും നീയും

ചോദ്യങ്ങളാണ്
ഒരിക്കലും
ചോദിച്ചു തീരാത്ത
ഒരൊറ്റ ചോദ്യം.
*******************

റിജോ കണ്ണപ്പിലാവ്

തെയ്യം

൦൭൦൭൦൭൦൭൦൭൦൭൦൭൦൭൦൭൦൭
നാടുണർത്തുന്നു
രൗദ്ര വാദ്യത്തിനാൽ 
കാവു കേറുന്നൊരിരട്ട
ചിലമ്പൊലി
എണ്ണകുടിച്ചൊരു
കുത്തുവിളക്ക്
മഞ്ഞയിൽ മുങ്ങിയ
മരക്കുറിത്തട്ട്
തോറ്റമുറയുന്നു
തോറ്റിടാതെ
നീറ്റിലലിയുന്നു
നീരസങ്ങൾ
പാടിപ്പറയുന്നൊരു
വീരഗാധ
എരിഞ്ഞടങ്ങുന്നു
ഓലച്ചൂട്ട്
കാവു തീണ്ടുന്ന
കോമരം മുന്നിലായ്
കുരുതിയാകുവാൻ
പൂങ്കോഴി കൊക്കുന്നു.
അവില് നേദ്യവും
മലർപ്പൊരി പൂവതും
നിണ നിവേദ്യമായ്
കുരുതിയും മഞ്ഞളും
കരി നിറഞ്ഞൊരാ
കണ്ണൊന്നുരുട്ടിയാ
കര വിളയുവാൻ
വായ് വാക്ക് ചൊല്ലുന്നു.
കരിനാഗഫണമൊന്ന്
എഴുതിയെടുത്തൊരാ
മുഖമെഴുത്തിലെ
ദംഷ്ട്രകൾ മിന്നുന്നു
പാതികത്തി
കുരുത്തോല നാരുകൾ
നാലു ചുറ്റിലും
ചിത്രം വരക്കുന്നു
നാക്കുകൊണ്ടൊരീ
നാട്ടിൻ പെരുമതൻ
നാഥനാകുന്നു
തിറയതും തെയ്യവും
നാടുണർത്തുന്നു
രൗദ്ര വാദ്യത്തിനാൽ
കാവു കേറുന്നൊരിരട്ട
ചിലമ്പൊലി.
൦൭൦൭൦൭൦൭൦൭൦൭൦൭൦൭൦൭൦൭